വീണ്ടും പോളിങ് ദിനത്തില്‍ ഇ.പിയുടെ ബോംബ്; ആത്മകഥയിലെ വിവരങ്ങള്‍ പുറത്ത്, നിഷേധിച്ച് ഇ.പി

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിൽ ഗുരുതര പരാമർശങ്ങൾ. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിനു പിന്നിൽ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്. പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ: തൃശൂർ ഗസ്റ്റ് ഹൗസിലും ഡൽഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചർച്ച നടത്തി എന്നാണ് അവർ ആവർത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിനിടെയാണത്. അതിനു മുൻപോ ശേഷമോ ഫോണിൽപോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോൾ ശോഭ സുരേന്ദ്രൻ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകൻ ഫോണെടുത്തില്ല.

മകന്റെ ഫോണിലേക്കാണ് ജാവഡേക്കർ വിളിച്ചത്. അച്ഛൻ അവിടെ ഉണ്ടോ എന്നു ചോദിച്ചു. അൽപം കഴിയുന്നതിനു മുൻപ് ഫ്ലാറ്റിലെത്തി. ഈ വഴി പോയപ്പോൾ കണ്ടുകളയാമെന്നു കരുതിയാണ് വന്നതെന്നു പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. അ‍ഞ്ചു മിനിട്ടിൽ കൂടുതൽ കൂടിക്കാഴ്ച നീണ്ടുനിന്നില്ല.

എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസം മറച്ചു വയ്ക്കുന്നില്ലെന്ന് ഇ.പി പറയുന്നു. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി മനസ്സിലാക്കാത്തതിലാണ് പ്രയാസം. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യവും ചർച്ചയാകും. ഡോ.പി.സരിൻ തലേദിവസം വരെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണമെന്നത് നേര്. സ്വതന്ത്രൻ പലഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദർഭങ്ങളും നിരവധി. പി.വി.അൻവർ അതിലൊരു പ്രതീകമാണ്.

∙ ഇ.പി.ജയരാജന്റെ പ്രതികരണം:

‘‘ ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങൾ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിൽ. പുറത്തുവന്ന കാര്യങ്ങൾ ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങൾ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാർത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്ത സൃഷ്ടിക്കാൻ മനപൂർവം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോൾ കാര്യങ്ങൾ വ്യക്തമാകും’’

പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കി മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായാണ് റിപ്പോർട്ട്. കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിലാണ് വിമര്‍ശനം.

പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായാണ് റിപ്പോര്‍ട്ട്‌. ‘സ്വതന്ത്രർ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിഥ്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും. നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്റെ വിഷയം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കണ്ണൂരിൽ 100 കണക്കിന് ആളുകളെ കൊന്ന് തള്ളിയിട്ടും കലിയടങ്ങാത്ത ക്രിമിനൽ സംഘത്തിന്റെ നേതാവാണ് കെ. സുധാകരൻ എന്നാണ് കെ.പി.സി.സി അധ്യക്ഷനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത് എന്നാണ് ആരോപണം. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനമുണ്ട്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ പാർട്ടി തന്നെ കേട്ടില്ല. ഇക്കാര്യം പിന്നീടാണ് അറിഞ്ഞതെന്നും ഇ.പി പറയുന്നു.

എന്നാൽ, ആത്മകഥയിലെ വിവരങ്ങളായി പുറത്തുവന്ന കാര്യങ്ങള്‍ തള്ളി ഇ.പി ജയരാജൻ രം​ഗത്തെത്തി. പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്ത് പൂര്‍ത്തീകരിച്ചിട്ടില്ല. പുസ്തകം എന്ന് പ്രസിദ്ധീകരിക്കുമെന്ന് താന്‍ തീരുമാനിച്ചിട്ടില്ല. ഈ വിവരങ്ങള്‍ എങ്ങിനെ പുറത്തുവന്നു എന്നും ഇ.പി ചോദിക്കുന്നു.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು