ഡ്രോൺ നിരീക്ഷണം, സ്പെഷ്യൽ ടീമുകൾ; പുതുവത്സരാഘോഷങ്ങളിൽ ഇത്തവണ പോലീസ് ഇടപെടൽ ശക്തം

 ഇത്തവണ പുതുവത്സരാഘോഷങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ്. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ളവ വിവിധയിടങ്ങളിൽ നടത്തുമെന്ന് പോലീസ് അറിയിച്ചു. പോലീസ് മീഡിയ സെൻ്ററാണ് ഇക്കാര്യം അറിയിച്ചത്.

പുതുവത്സരാഘോഷങ്ങളിൽ ഇത്തവണ പോലീസ് നിരീക്ഷണം ശക്തമാക്കും. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിക്കാനും ഡ്രോൺ നിരീക്ഷണം അടക്കമുള്ളവ നടത്താനും തീരുമാനമായിട്ടുണ്ട്. വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കും. പുതുവത്സരാഘോഷ വേളയിലെ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി നൽകിയ നിർദ്ദേശങ്ങളാണ് മീഡിയ സെൻ്റർ പുറത്തുവിട്ടത്. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ് , വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കും. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന ഇടങ്ങളിൽ പരിശോധനകൾക്കായി പ്രത്യേക ടീമിനെ രൂപീകരിക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ബോർഡർ സീലിങ് ഉൾപ്പെടെയുള്ള കർശനമായ വാഹനപരിശോധനകൾ നടത്തും. മതിയായ സുരക്ഷയില്ലാതെ കടലിലേക്ക് പോകുന്നത് തടയാൻ കോസ്റ്റൽ പോലീസിൻ്റെയും കോസ്റ്റ് ഗാർഡിൻ്റെയും പട്രോളിങുകൾ ശക്തമാക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്ന വനിതകളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രദർശിപ്പിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.

പോലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ് , വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുക. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസിനെ വിവരം അറിയിക്കുക.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು