യുദ്ധത്തിനിടയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തമ്മിലുള്ള പൂർണ്ണ വിശ്വാസം എന്നത്തേക്കാളും അത്യാവശ്യമാണെന്ന് നെതന്യാഹു. ഇസ്രയേൽ – ഹമാസ് യുദ്ധകാലം മുതൽ തന്നെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാലന്‍റിന് പകരം വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചതായി നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് പ്രതിരോധ മന്ത്രിയെ മാറ്റുന്നതെന്നാണ് വിശദീകരണം.
ഇസ്രയേൽ – ഹമാസ് യുദ്ധകാലം മുതൽ തന്നെ നെതന്യാഹുവും യോവ് ഗാലന്‍റും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ നടത്തിയ യുദ്ധം സംബന്ധിച്ചായിരുന്നു അഭിപ്രായ വ്യത്യാസം. സൈനിക നടപടി കൊണ്ട് മാത്രം കാര്യമില്ലെന്നും നയതന്ത്രപരമായ നടപടികൾ കൂടിയുണ്ടെങ്കിലേ ബന്ദികളെ മോചിപ്പിക്കാൻ കഴിയൂവെന്ന് ഗാലന്‍റ് നിലപാടെടുത്തിരുന്നു. അത് നെതന്യാഹുവിന് സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ പലസ്തീൻ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. 2023 മാർച്ചിൽ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിരോധ മേധാവിയെ പുറത്താക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു.