കാമുകനായ ഷാരോണിനെ കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുന്നതിനായാണ് ഗ്രീഷ്മ കൊലപതാകം നടത്തിയത്.
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ജനുവരി 17ന് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും. കാമുകനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായി.
മൂന്ന് ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് വിധി പറയുന്നതിനായി കേസ് മാറ്റിയത്. വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണ സംഘത്തെ തെറ്റിധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മല കുമാരനുമെതിരെ തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
കാമുകനായ ഷാരോണിനെ കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുന്നതിനായാണ് ഗ്രീഷ്മ കൊലപതാകം നടത്തിയത്.
ഷാരോണിനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയിരുന്നു. പതിവായി ജ്യൂസ് നല്‍കിയാണ് ഗ്രീഷ്മാണ് ഈ ചലഞ്ച് നടത്തിയിരുന്നത്. എന്നാല്‍ അന്നത്തെ ദിവസം ജ്യൂസിന് കയ്പ്പായതിനാല്‍ തന്നെ ഷാരോണ്‍ പൂര്‍ണമായും കുടിച്ചില്ല. ഇതിന് പിന്നാലെയാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്.
എന്നാല്‍ ജ്യൂസ് ചലഞ്ച് നടത്തുന്നതിന് മുമ്പായി ഗ്രീഷ്മ ഗൂഗിളില്‍ പാരസെറ്റാമോളിനെ കുറിച്ച് തിരഞ്ഞത് പനി ആയതിനാലാണ് എന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ആത്മഹത്യ പ്രവണതയുള്ളതിനാലാണ് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഗ്രീഷ്മ സെര്‍ച്ച് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയില്‍ പോയ സമയത്ത് കഷായം കുടിച്ചതിന് ശേഷം ഷാരോണ്‍ വീട്ടില്‍ നിന്ന് പോയെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
2022 ഒക്ടോബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ഷാരോണിന് നല്‍കിയ വിഷത്തിനെ കുറിച്ച് അന്ന് രാവിലെ ഗ്രീഷ്മ ഗൂഗിള്‍ നോക്കി മനസിലാക്കിയിരുന്നു. വിഷം അകത്ത് ചെന്ന് 11 ദിവസമാണ് ഷാരോണ്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞത്.