ചൈനയിലെ വൈറസ് വ്യാപനം നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ചൈനയിലെ എച്ച്എംപിവി വ്യാപനത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ശ്വാസകോശസംബന്ധമായ അണുബാധയെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്തു. എന്നാല്‍ 2024 ഡിസംബറിലെ ഡാറ്റയില്‍ വര്‍ധനവുണ്ടായിട്ടില്ല. ഇത്തരത്തിലുള്ള ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ന്യൂഡൽഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനം നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനവും അനുബന്ധ സംഭവവികാസങ്ങളുമാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ചൈനയിലെ എച്ച്എംപിവി വ്യാപനത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ശ്വാസകോശസംബന്ധമായ അണുബാധയെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്തു. എന്നാല്‍ 2024 ഡിസംബറിലെ ഡാറ്റയില്‍ വര്‍ധനവുണ്ടായിട്ടില്ല. ഇത്തരത്തിലുള്ള ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) അതുൽ ഗോയൽ വ്യക്തമാക്കി.
ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വര്‍ധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ കിടക്കകളും അവശ്യ സജ്ജീകരണങ്ങളും ഒരുക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾ ബാധിക്കാതിരിക്കാന്‍ സാധാരണ മുന്‍കരുതലുകള്‍ പാലിക്കണം. ചുമയോ ജലദോഷമോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കണക്കുകള്‍ കുറച്ചുകാണിച്ച് ചൈന ?
അതേസമയം, രോഗവ്യാപനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ചൈന കുറച്ചുകാണിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ശ്വാസകോശ അണുബാധ കുറവാന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. വിദേശികള്‍ക്ക് ചൈനയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്നും, ചൈനീസ് പൗരന്മാരുടെയും രാജ്യത്തുള്ള വിദേശികളുടെയും ആരോഗ്യം ചൈനീസ് സര്‍ക്കാര് ശ്രദ്ധിക്കുന്നുണ്ടെന്നും മാവോ പറഞ്ഞു.
ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ്
കൊവിഡ് വ്യാപനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് മറ്റൊരു വൈറസ് വ്യാപനത്തിന്റെ ആശങ്ക ചൈനയില്‍ നിന്ന് ഉയരുന്നത്. നിരവധി പേര്‍ക്ക് രോഗം ബാധിച്ചതായും, വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ന്യൂമോവിരിഡേ എന്ന ഗണത്തില്‍പ്പെട്ട വൈറസാണ് എച്ച്എംപിവി. ഇത് ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. ഏത് പ്രായത്തിലുമുള്ളവര്‍ക്ക് രോഗം ബാധിക്കുമെങ്കിലും, കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്.
പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കടുത്ത ശ്വാസതടസവും അനുഭവപ്പെടാം. ന്യുമോണിയ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും ഈ അണുബാധ കാരണമാകാം. രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇത് ബാധിക്കുന്നത്.
വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. നിലവില്‍ ഈ വൈറസിന് പ്രത്യേക ചികിത്സയോ മരുന്നോ ലഭ്യമല്ലെന്നതാണ് ആശങ്ക. രോഗബാധിതരുമായി സമ്പര്‍ക്കം ഒഴിവാക്കുകയാണ് പ്രധാനം.
2001ലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ ഇതിന് വാക്‌സിന്‍ കണ്ടെത്താനായിട്ടില്ല. ആന്റി വൈറല്‍ മരുന്നില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. രോഗവ്യാപനത്തെക്കുറിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല. ഇതുവരെ ലോകാരോഗ്യസംഘടനയുടം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ നിരവധി രോഗികള്‍ എത്തുന്നതിന്റെയും തിരക്ക് വര്‍ധിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.