ലക്നൗ: ആളെ ഒരുനോക്കുപോലും നേരിൽ കാണാതെ ഓൺലൈനിലൂടെ പരിചയപ്പെടുകയും ആ ബന്ധം പ്രണയത്തിൽ കലാശിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചില പ്രണയങ്ങൾ വലിയ കുഴപ്പത്തിൽ അവസാനിക്കും. അത്തരത്തിൽ.
പൊല്ലാപ്പിൽപ്പെട്ടിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ബാദൽ ബാബു എന്ന യുവാവ്.
ഇരുപതുകാരനായ ബാദൽ ബാബുവിന് പാകിസ്ഥാൻ സ്വദേശിനി സന റാണിയോടാണ് പ്രണയം തോന്നിയത്. രണ്ട് വർഷത്തോളം ഓൺലൈനിൽ ചാറ്റ് ചെയ്തു. ബന്ധം ദൃഢമായതോടെ പ്രണയിനിയെ സ്വന്തമാക്കാൻ പാകിസ്ഥാനിലേക്ക് പോകാൻ യുവാവ് തീരുമാനിച്ചു.അട്ടാരി വാഗ അതിർത്തിയിലൂടെ യുവാവ് പാകിസ്ഥാനിലെത്തി. കാമുകിയുടെ ഹൃദയം കീഴടക്കാനായി ഇസ്ലാം മതം സ്വീകരിക്കാനും റെഹാൻ എന്ന പേര് സ്വീകരിക്കാനും തീരുമാനിച്ചു. എന്നാൽ സന വിവാഹാഭ്യർത്ഥന നിരസിച്ചതോടെ യുവാവിന്റെ സ്വപ്നം തകർന്നു.തുടർന്ന് കാമുകിയുടെ വീടിനടുത്ത് ആട്ടിടയനായി ജോലി ചെയ്തു. വേണ്ടത്ര രേഖകളില്ലാതെയാണ് പാകിസ്ഥാനിലെത്തിയതെന്ന് അധികൃതർ കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യപ്പെട്ടു. 2024 ഡിസംബർ 27 നായിരുന്നു അറസ്റ്റ്. മതം മാറിയതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ തന്റെ കക്ഷിക്ക് ഭയമുണ്ടെന്ന് ലാഹോറിലെ ബാദലിന്റെ അഭിഭാഷകൻ വാദിച്ചു.അതേസമയം,സനയും അമ്മയും ബാദലിനെ ആദ്യം നാട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ യുവാവിന്റെ ഉദ്ദേശ്യം മനസിലാക്കിയതോടെ നിരസിക്കുകയായിരുന്നുവെന്ന് ബാദലിന്റെ തൊഴിലുടമ ഹാസി ഖാൻ അസ്ഗർ പറഞ്ഞു. അടുത്തിടെ യുവാവ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. അടുത്ത കോടതി വാദം ഈ മാസം അവസാനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിച്ചു.