Haryana BJP Leader Murder: ഹോളി ആഘോഷത്തിനിടെ തര്‍ക്കം; വെടിവെപ്പില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

Surendra Jawahar Murder: വെള്ളിയാഴ്ച (മാര്‍ച്ച് 14) രാത്രി ഒന്‍പതരയോടെയാണ് കൊലപാതകം നടക്കുന്നത്. സുരേന്ദ്ര ജവഹറും പ്രതിയും തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകീട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നു. ശേഷം പകയുമായി നടന്ന പ്രതി കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുകയായിരുന്ന സുരേന്ദ്രയെ കൊലപ്പെടുത്തുകയായിരുന്നു

ഛണ്ഡീഗഡ്: ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ഹരിയാനയിലെ ബിജെപി നേതാവ് സുരേന്ദ്ര ജവഹര്‍ ആണ് കൊല്ലപ്പെട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.

വെള്ളിയാഴ്ച (മാര്‍ച്ച് 14) രാത്രി ഒന്‍പതരയോടെയാണ് കൊലപാതകം നടക്കുന്നത്. സുരേന്ദ്ര ജവഹറും പ്രതിയും തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകീട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നു. ശേഷം പകയുമായി നടന്ന പ്രതി കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുകയായിരുന്ന സുരേന്ദ്രയെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയില്‍ നിന്നും രക്ഷ നേടുന്നതിനായി സുരേന്ദ്ര തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി അദ്ദേഹത്തെ കീഴ്‌പ്പെടുത്തുകയായിരുന്നു. സുരേന്ദ്ര ജവഹറിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തുളച്ചുകയറിയതായാണ് വിവരം. അദ്ദേഹം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

നിലവില്‍ മൃതദേഹം ഭഗത് പൂല്‍ സിങ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍

2021ലാണ് തര്‍ക്കത്തിന് കാരണമായ ഭൂമി സുരേന്ദ്ര ജവഹര്‍ വാങ്ങിച്ചത്. അദ്ദേഹത്തിന്റെ അയല്‍വാസിയുടെ ബന്ധുവിന്റെ പേരിലുള്ളതായിരുന്നു പ്രസ്തുത ഭൂമി. എന്നാല്‍ പ്രതിയും ഈ ഭൂമിക്ക് മേല്‍ തനിക്ക് അവകാശമുണ്ടെന്ന് വാദിച്ചിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ഹോളി ആഘോഷത്തിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെ കൊലപ്പെടുത്തി

ജയ്പൂര്‍: ഹോളി ആഘോഷത്തിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ ഹന്‍സ് രാജ് മീണയാണ് കൊല്ലപ്പെട്ടത്.

ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മീണയുടെ പക്കലേക്ക് ചായം പുരട്ടാന്‍ പ്രതികളായ അശോക്, ബബ്ലു, കലുറാം എന്നിവര്‍ എത്തി. എന്നാല്‍ വിദ്യാര്‍ഥി ചായം തേക്കാന്‍ വിസമ്മതിച്ചതോടെ മൂവരും ചേര്‍ന്ന് ചവിട്ടുകയും ബെല്‍റ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.