: നാഗ്പൂരിലെ മഹൽ പ്രദേശത്ത് 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും പ്രതിഷേധക്കാർ കത്തിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിൽ വൻ സംഘർഷം. മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ ശവകൂടീരം മാറ്റണമെന്ന ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15 പോലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
നാഗ്പൂരിലെ മഹൽ പ്രദേശത്ത് 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും പ്രതിഷേധക്കാർ കത്തിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധത്തെത്തുടർന്ന് സെക്ഷൻ 163 പ്രകാരം നിരവധി പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
കോട്വാലി, ഗണേശ്പേത്ത്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പയോളി, ശാന്തിനഗർ, സക്കാർദാര, നന്ദൻവൻ, ഇമാംവാദ, യശോധരനഗർ, കപിൽനഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ അറിയിച്ചു. പൊതുസ്വത്തുകൾക്ക് ആരെങ്കിലും നാശം സൃഷ്ടിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി.
പ്രതിഷേധ പ്രകടനത്തിന് ശേഷം മഹൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ നാഗ്പൂരിലെ ഹൻസപുരിയിലും കഴിഞ്ഞ ദിവസം രാത്രി 10:30 നും 11:30 നും ഇടയിൽ സംഘർഷം ഉണ്ടായി. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾ കത്തിച്ചു. കൂടാതെ പ്രദേശത്തെ വീടുകളും ഒരു ക്ലിനിക്കും നശിപ്പിച്ചതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ സംഘടനകൾ ശ്രമിച്ചതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം ഉണ്ടാകുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ നാഗ്പൂരിൽ ഇരു വിഭാഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം, കിംവദന്തികളിൽ വീഴരുതെന്നും ശാന്തത പാലിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സംഘർഷത്തിന് കാരണക്കാരായ കുറ്റവാളികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങളും അവരുടെ പക്കലുള്ള മറ്റ് വീഡിയോ ക്ലിപ്പുകളും പോലീസ് പരിശോധിച്ചുവരികയാണ്. ചില തെറ്റായ ആശയവിനിമയങ്ങൾ മൂലമാണ് നാഗ്പൂരിലെ മഹൽ പ്രദേശത്ത് സംഘർഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കോടാലി കൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.