Mother Shemeena’s Statement in Venjaramoodu Mass Murder Case: തങ്ങള്‍ക്ക് ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും ഷെമീനയുടെ മൊഴിയില്‍ പറയുന്നു. ആക്രമണങ്ങള്‍ നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കാനുണ്ടായിരുന്നു. അതിനായി പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെ നിന്ന് അധിക്ഷേപം നേരിട്ടു. അത് അഫാന് സഹിച്ചില്ലെന്നാണ് ഷെമീനയുടെ മൊഴി.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെതിരെ ആദ്യമായി മൊഴി നല്‍കി ഉമ്മ ഷെമീന. അഫാന്‍ ആക്രമിച്ചതിനാലാണ് തനിക്ക് പരിക്കേറ്റതെന്ന് ഉമ്മ കിളിമാനൂര്‍ എസ്എച്ച്ഒയ്ക്ക് മൊഴി നല്‍കി. അഫാന്‍ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുമരില്‍ തലയിടിച്ചു. ബോധം വന്നപ്പോള്‍ അഫാന്‍ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചെന്നും ഷെമീന പോലീസിനോട് പറഞ്ഞു.
തങ്ങള്‍ക്ക് ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും ഷെമീനയുടെ മൊഴിയില്‍ പറയുന്നു. ആക്രമണങ്ങള്‍ നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കാനുണ്ടായിരുന്നു. അതിനായി പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെ നിന്ന് അധിക്ഷേപം നേരിട്ടു. അത് അഫാന് സഹിച്ചില്ലെന്നാണ് ഷെമീനയുടെ മൊഴി.
തട്ടത്തുമലയില്‍ നിന്ന് അഫാന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ആദ്യം തന്നെ തന്റെ കഴുത്ത് ഞെരിച്ച് തല ചുമരില്‍ ഇടിപ്പിച്ചു. അതോടെ ബോധം നഷ്ടമായി. ബോധം വന്നപ്പോള്‍ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുവെന്നും ഉമ്മ പറഞ്ഞു.
മക്കളുമൊത്ത് ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും ഷെമീന പറയുന്നുണ്ട് അതിനായി ഇളയമകന്‍ അഫ്‌സാനെ കൊണ്ട് ഗൂഗിളില്‍ പലതും സെര്‍ച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ഷെമീനയാണ്. കേസില്‍ ഷെമീനയുടെ മൊഴി നിര്‍ണായകമാകും. ആദ്യമായാണ് അഫാനെതിരെ ഷെമീന മൊഴി നല്‍കുന്നത്. നേരത്തെ കട്ടിലില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്നാണ് തനിക്ക് പരിക്കേറ്റതെന്ന മൊഴിയിലായിരുന്നു ഷെമീന ഉറച്ച് നിന്നത്.
അതേസമയം, അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. അഫാനുമൊത്തുള്ള കേസിലെ മൂന്നാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. ഏഴിടങ്ങളില്‍ അഫാനെ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക രീതികള്‍ യാതൊരു കൂസലുമില്ലാതെയാണ് പ്രതി പോലീസിന് വിവരിച്ച് നല്‍കിയത്.